ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരത്തെ മാലിന്യനീക്കം കാര്യക്ഷമമല്ലെന്ന് പരാതി : പോളയും മാലിന്യങ്ങളും വന്നടിയുന്ന കടല്‍ത്തീരം സഞ്ചാരികളെ അകറ്റുന്നുവെന്ന ആരോപണം ശക്തമാകുന്നു

ജർമ്മൻ സ്വദേശിയായ റാൽഫ് ഫോർട്ട് ഫോർട്ടുകൊച്ചി കടപ്പുറത്തെ മലിന അവസ്ഥ കണ്ട് മനം മടുത്ത് അദ്ദേഹം തന്നെ ഒരു ചൂൽ വാങ്ങി കടപ്പുറം ശുചീകരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇദ്ദേഹം കടപ്പുറത്ത് ശുചീകരണം നടത്തുന്നുണ്ട്. അടിച്ചു തൂത്ത മാലിന്യം വലിയ കവറിലാക്കി മാറ്റിവെക്കുകയാണ് പതിവ്. ഇദ്ദേഹം ശേഖരിച്ചു വെച്ചിരുന്ന മാലിന്യം കോര്‍പ്പറേഷന്‍റെ വാഹനമെത്തി കൊണ്ടു പോകുകയും ചെയ്തു. കടപ്പുറത്തെ മാലിന്യം നീക്കാൻ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആളെ നിയമിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അത് കാര്യക്ഷമമാകുന്നില്ലെന്നാണ് ആക്ഷേപം.

ലോകശ്രദ്ധ നേടിയ ഫോര്‍ട്ട് കൊച്ചി കടല്‍ത്തീരം പൈതൃകപ്പട്ടികയില്‍ ഇടം നേടിയിട്ടും ഇടതടവില്ലാതെ മാലിന്യനീക്കം നടത്തുവാനും കടപ്പുറവും പരിസരവും സൗന്ദര്യവത്ക്കരിക്കുവാനും അധികൃതര്‍ മടികാണിക്കുകയാണെന്ന ആക്ഷേപം ഇത് ആദ്യത്തേതല്ല. സഞ്ചാരികള്‍ക്കായി വൃത്തിയുളള ശൗചാലയങ്ങളും ഇവിടെയില്ല. വിനോദസഞ്ചാര മേഖലയിലെ വികസനത്തിനായി കോടികള്‍ മുടക്കുമ്പോഴും ഏറ്റവും അധികം ഊന്നല്‍ കൊടുക്കേണ്ട അടിസ്ഥാന വിഷയങ്ങളെ ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുതെന്നാണ് സഞ്ചാരികൾക്കും നാട്ടുകാർക്കും ഒരു പോലെ പറയാനുള്ളത്.


Comment As:

Comment (0)