ടോറസ് ഇടിച്ചു കയറി സ്കൂട്ടർ യാത്രക്കാർക്ക് ദാരുണാന്ത്യം

*ടോറസ് ഇടിച്ചുകയറി സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് ദാരുണാന്ത്യം*.

അങ്കമാലി: ദേശിയപാത കൊരട്ടിക്കടുത്ത്  ചിറങ്ങരയിൽ ടോറസ് ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾ മരിച്ചു. പാറക്കടവ് കുറുമശ്ശേരി ട്രൗണ്ടിന് സമീപം താവടത്ത്പറമ്പിൽ വീട്ടിൽ കുമാരൻ്റെ മകൻ ടി.കെ.സജീവ് (52), സജീവിൻ്റെ ഭാര്യ സിമി (39) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 6.20ഓടെ ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. സിഗ്നൽ തെളിഞ്ഞയുടൻ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ മുന്നോട്ടെടുത്തതോടെ ഇടതു വശത്തെ സർവീസ് റോഡിൽ നിന്ന് മറ്റൊരു വാഹനം ദേശീയപാതയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചു. അതോടെ സ്കൂട്ടർ വലത്തോട്ട് ഒതുക്കുകയും ഈ സമയം പിറകിൽ വന്ന ടോറസ് സ്കൂട്ടറിൽ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികൾ പറയുന്നത്. സജീവ് അപകടസ്ഥലത്ത് മരിച്ചു. അവശനിലയിലായ സിമിയെ കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിമിയുടെ ചിറങ്ങരയിലുള്ള വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ദുരന്തം. സജീവ് മരപ്പണിക്കാരനാണ്. കുറുമശ്ശേരി പോസ്റ്റ് ഓഫീസ്  ജീവനക്കാരിയാണ് സിമി. മക്കൾ: ആരോമൽ (സിവിൽ എൻജിനീയറിങ് വിദ്യാർഥി), അർജുൻ ( 9-ാം ക്ലാസ് വിദ്യാർഥി, എൻ.എസ്.എസ്. പാറക്കടവ്).ഇരുവരുടെയും മൃതദേഹങ്ങൾ അപ്പോളോ ആശുപത്രി മോർച്ചറിയിൽ.


Comment As:

Comment (0)