തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട
49 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശിയായ മുഹമ്മദ് എന്ന യുവാവിൽ നിന്നാണ് സ്വർണ്ണം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
ദുബായിൽ നിന്നും തിരുവനന്തപുരത്തെത്തിയ IX വിമാനത്തിലെ യാത്രക്കാരനായിരുന്നു മുഹമ്മദ്. മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.
അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സ്വർണ്ണം പിടിച്ചെടുത്തിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണ്ണവുമായി മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ ആണ് പിടിയിലായത്. വിമാനത്താവളത്തിന് പുറത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണ്ണമാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. മിശ്രിതമാക്കിയ സ്വർണ്ണം ക്യാപ്സൂൾ രൂപത്തിലാക്കിയായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്.
സുരക്ഷാ പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന് പുറത്തെത്തിയ മുഹമ്മദിനെ കണ്ട പോലീസിന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. 1.006 കിലോ ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തത്. നാല് ക്യാപ്സൂളുകളായായിരുന്നു സ്വർണ്ണം.



