വ്യാജ യാത്രാരേഖകള്‍ നിര്‍മിച്ചു നല്‍കി യുവതികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി വിദേശത്തേക്ക്‌ കടത്താന്‍ ശ്രമിച്ച കേസില്‍ ഏജന്റ്‌ അറസ്‌റ്റില്‍

തമിഴ്‌നാട്‌ തിരുവില്വാമല ചെങ്ങം സ്വദേശി ഫസലുള്ള (53) ആണ്‌ എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്‌. വ്യാജ യാത്രാരേഖകളുമായി കുവൈത്തിലേക്ക്‌ പോകുവാനെത്തിയ ഏഴ്‌ തമിഴ്‌ നാട്‌, ആന്ധ്രാപ്രദേശ്‌ സ്വദേശിനികളെ ജുണ്‍ 15ന്‌ നെടുമ്പാശേരിയില്‍ പിടികൂടിയിരുന്നു.
ഫസലുള്ളയാണ്‌ ആളുകളെ കണ്ടെത്തി യാത്രാരേഖകള്‍ തയാറാക്കി നല്‍കിയിരുന്നതെന്നു പോലീസ്‌ പറഞ്ഞു.

സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന യുവതികളെയാണ്‌ വിദേശത്തേക്ക്‌ കൊണ്ടുപോകുന്നത്‌.
വീട്ടുജോലി ആണെന്ന്‌ ഇവരോട്‌ പറഞ്ഞിട്ടുള്ളത്‌. ടൂറിസ്‌റ്റ്‌ വിസയാണ്‌ യാത്രക്കാര്‍ക്ക്‌ നല്‍കിയത്‌. റിട്ടണ്‍ ടിക്കറ്റ്‌ വ്യാജമായിരുന്നു. പാസ്‌പോര്‍ട്ടില്‍ ക്രത്രിമം നടത്തിയിട്ടുമുണ്ടായിരുന്നു. വിദേശത്തെത്തിച്ച്‌ യുവതികളെ വിദേശത്തുള്ള ഏജന്റിന്‌ നല്‍കുകയായിരുന്നു ഇയാള്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ ലക്ഷ്യമെന്നും പോലീസ്‌ പറഞ്ഞു.

തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തിലാണ്‌ ഫസലുള്ള താമസിക്കുന്നത്‌. ഇവിടെ യുവതികളെ എത്തിച്ച ശേഷം വിമാനത്താവളത്തിലും മറ്റും പറയേണ്ട കാര്യങ്ങള്‍ പഠിപ്പിച്ചാണ്‌ കൊണ്ടുവരുന്നത്‌. ഇത്തരത്തില്‍ നിരവധി യുവതികള്‍ ഇയാളുടെ ചതിയില്‍പ്പെട്ട്‌ വിദേശത്തെത്തിയതായാണ്‌ സൂചന.
തമിഴ്‌നാട്‌ പോലീസിന്റെ സഹായത്തോടെ സാഹസികമായാണ്‌ ഏജന്റിനെ പിടികൂടിയത്‌.

ജില്ലാ പോലീസ്‌ മേധാവി വിവേക്‌ കുമാറിന്റെ നേതൃത്വത്തില്‍ ഡിവൈ.എസ്‌.പി: വി.രാജീവ്‌, എസ്‌.ഐമാരായ ടി.എം സൂഫി, സന്തോഷ്‌ ബേബി, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സുധീഷ്‌, ലിജോ തുടങ്ങിയവര്‍ ചേര്‍ന്നാണ്‌ പ്രതികളെ പിടികൂടിയത്‌.


Comment As:

Comment (0)