13 വർഷമായ നിയമപാരാട്ടങ്ങൾ ഇനിയും അവസാനിക്കാതെ
കാലടി മലയാറ്റൂർ റോഡ് നിയമ പോരാട്ടം പതിമൂന്നാം വർഷത്തിലേക്ക്
കാലടി മലയാറ്റൂർ റോഡിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ 2009 മുതൽ ആക്ഷൻ കൗൺസിൽ പ്രതിനിധികൾ നിയമ പോരാട്ടത്തിലാണ് .അതേസമയം കോടതി ഉത്തരവുകൾ പോലും അവഗണിച്ച് സർക്കാർ ഭൂമി എങ്ങനെ സ്വകാര്യ വ്യക്തികളുടെ കൈകളിൽ തന്നെ ഭദ്രമാക്കാം എന്ന ഗവേഷണത്തിലാണ് സർക്കാർ ഉദ്യോഗസ്ഥർ എന്ന് ആക്ഷൻ കൗൺസിൽ അംഗങ്ങൾ .
ജില്ലാ കളക്ടർക്കെതിരെ കോടതി അലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകാൻ തുടങ്ങവേ കഴിഞ്ഞമാസം 20ന് ഈ വിഷയത്തിൽ ജില്ലാ കളക്ടർ ആക്ഷൻ കൗൺസിൽ പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചെങ്കിലും കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്ന കാര്യത്തിൽ കൃത്യമായ ഒരു തീരുമാനമെടുക്കാൻ കഴിഞ്ഞില്ല.
11 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ എട്ടര കിലോമീറ്റർ മാത്രമാണ് ഇതുവരെ അളന്നിട്ടുള്ളത് . അതിൽ തന്നെ 84ഓളം കയ്യേറ്റങ്ങൾ കണ്ടെത്തിയെങ്കിലും 40 എണ്ണം മാത്രമാണ് ഒഴിക്കാൻ സാധിച്ചത്.
പഴയ സർവ്വേ പുതിയ സർവ്വേ റിസർവ്വേ എന്നെല്ലാം ഓരോ സമയങ്ങളിൽ ഓരോ കാരണങ്ങൾ പറഞ്ഞ് 2009 മുതൽ നൽകിയ പരാതികളും കോടതി ഉത്തരവുകളും അടക്കം വളച്ചൊടിച്ചും അവഗണിച്ചും കയ്യേറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് ആക്ഷൻ കൗൺസിൽ കുറ്റപ്പെടുത്തുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചു രണ്ടുതവണ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
സാഹചര്യങ്ങൾ ഇങ്ങനെയായിരിക്കെ പൊന്മുട്ട ഇടുന്ന താറാവിനെ പോലെ (കാലടി മലയാറ്റൂർ റോഡ് പലർക്കും പൊൻമുട്ടയിടുന്ന താറാവാണെന്ന് ആക്ഷേപം കുറേ നാളായി ഉയർന്നുവന്നിട്ടുണ്ട്. ) കാലടി മലയാറ്റൂർ റോഡ് നവീകരിക്കുന്നതിനായി 27 കോടി രൂപയോളം ഇപ്പോൾ അനുവദിച്ചിട്ടുണ്ട് . എന്നാൽ ഇനിയെങ്കിലും റോഡ് പണി ആരംഭിക്കുന്നതിനു മുൻപ് പഴയ സർവ്വേപ്രകാരമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരിച്ചുപിടിക്കുകയും കൊടും വളവുകൾ നിർത്തുന്നതോടൊപ്പം കാനകളുടെ നിർമ്മാണവും പൂർത്തീകരിക്കേണ്ടതും കാൽനടയാത്രക്കാരുടെ സുരക്ഷിതം ഉറപ്പുവരുത്താനുള്ള നടപടികളും സ്വീകരിക്കുമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു .
റിപ്പോർട്ടർ :സാജു തറനിലം



