
നെടുമ്പാശ്ശേരി : കോവിഡിനെ തുടർന്ന് നഷ്ടത്തിലായ കാംകോ യെ ലാഭത്തിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു . മന്ത്രിയായതിന് ശേഷം ആദ്യമായി അത്താണി കാംകോയിൽ എത്തിയ മന്ത്രി വിവിധ യോഗങ്ങൾക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം . കോവിഡ് മറ്റ് മേഖലകളെ ബാധിച്ചത് പോലെ കാംകോയേയും ബാധിച്ചിട്ടുണ്ട് . കാംകോ നിർമ്മിക്കുന്ന പല ഉപകരണങ്ങളും ഇന്ത്യയിലെ സ്വകാര്യ കമ്പനികൾ ഉണ്ടാക്കുന്നുണ്ട്.എന്നാൽ കാംകോ ഉറപ്പ് നൽകുന്ന ഗുണമേൻമയും വിശ്വാസ്യതയും മറ്റുള്ളവർക്ക് നൽകാൻ കഴിയുന്നില്ല.കൂടാതെ വില കുറച്ച് നൽകുവാനും കാംകോക്ക് കഴിയുന്നുണ്ട്.ഇക്കാരണങ്ങൾ കൊണ്ട് തന്നെ വിപണിയിലെ ഉത്പന്നങ്ങളുടെ വിൽപ്പനയിൽ കാംകോക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നില്ലയെന്നും മന്ത്രി പറഞ്ഞു .
ഡീലർമാരുടെ എണ്ണം കൂട്ടി കാംകോയുടെ ഉത്പന്നങ്ങളും,യന്ത്രങ്ങളും രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും ലഭ്യമാകുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണ്.ഓരോ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രതേക പ്ലാനുകൾ തയ്യാറാക്കി വിൽപ്പന കൂട്ടുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും.ഡ്രോൺ അടക്കമുള്ള ഉപകരണങ്ങൾ കാംകോ നിർമ്മിക്കുവാൻ ഉദ്ധേശിക്കുന്നതായും,അതിന് ആവശ്യമായ നടപടികൾ പൂർത്തിയായി വരുന്നതായും മന്ത്രി പറഞ്ഞു.
കാംകോ ചെയർമാൻ സുരേഷ് രാജ് , എംഡി ശ്രീരാമകൃഷ്ണൻ , ബോർഡ് മെമ്പർ എം ടി നിക്സൻ , എച്ച് ബുഹാരി എന്നിവരും,തൊഴിലാളികളും ചേർന്ന് അഞ്ഞണി കാംകോയിൽ ആദ്യമായി എത്തിയ മന്ത്രിയെ സ്വീകരിച്ചു.വിവിധ യന്ത്രങ്ങളുടെ നിർമ്മാണമടക്കം മന്ത്രി നേരിൽ കണ്ട് വിലയിരുത്തി.കാംകോയിലെ വിവിധ തൊഴിലാളി സംഘടന നേതാക്കളായ എഐടിയുസി പ്രസിഡന്റ് പി.രാജു , പുരുഷോത്തമൻ കെ പി,ഷിജു മോൻ , ഐ എൻടിയുസി പ്രസിഡന്റ് പിജെ ജോയി , സി ഐ ടി യു നേതാക്കളായ വി ഷാജി, തോമസ് വർഗീസ്, എം വി പ്രമോദ് എന്നിവരുമായി തൊഴിലാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് മന്ത്രി ചർച്ച നടത്തി. കോവിഡിനു ശേഷം പ്രതിസന്ധിയിൽ അകപ്പെട്ട കാംകോയ്ക്ക് 110 കോടിയലധികം രൂപ ലഭിക്കാനുണ്ട് . ഇതിൽ സാധനങ്ങൾ മേടിച്ചതിൻ്റെ പേരിൽ 55 കോടി രൂപ മാത്രമാണ് നൽകുവാനുള്ളത് .