Mission News
Mission News
Saturday, 17 Sep 2022 18:00 pm
Mission News

Mission News

കൊച്ചി : പ്രാദേശികമായി വാർത്തകൾ വേഗത്തിൽ അറിയാൻ പൊതു ജനം എവിടെയും ഓൺലൈൻ മാധ്യമങ്ങളെ തന്നെയാണ് ആശ്രയിക്കുന്നത്. ആ വിശ്വാസം ചോരാതെ നിലനിർത്താൻ പല വെല്ലുവിളികളും നേരിട്ട് അശ്രാന്തം പണിപ്പെട്ടാണ് വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്നത്. അച്ചടി ദൃശ്യ-മാധ്യമങ്ങളെ സ്വാധീനിക്കുന്നപോലെ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പെട്ടെന്ന് സ്വാധീനിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ ഈ മേഖലയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവരുന്ന ഭീഷണികള്‍ നിരവധിയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്  കൊച്ചി എബിസി ന്യൂസിന്റെ റിപ്പോര്‍ട്ടര്‍ ആന്റെഴ്സന്  നേരെ ഉണ്ടായത്.

സത്യസന്ധമായി വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കുവാനും മാധ്യമസ്ഥാപനം പൂട്ടിക്കാനുമാണ് നീക്കം നടക്കുന്നത്. നല്‍കിയത് വ്യാജ വാര്‍ത്ത ആണെന്ന് പറഞ്ഞ് കള്ളക്കേസില്‍ കുടുക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ ഒരു മന്ത്രി തന്നെയാണ് ഇത്തരം ഹീന നടപടിക്കു പിന്നില്‍ എന്നത് ആരെയും ഞെട്ടിക്കും. വോട്ടുബാങ്ക് മാത്രം ലക്‌ഷ്യം വെച്ചുകൊണ്ട് സഭയുടെയും പാതിരിമാരുടെയും കള്ളത്തരത്തിനും കൊള്ളക്കും കൂട്ടുനില്‍ക്കുന്നത് ആരായിരുന്നാലും അവരുടെ മുഖംമൂടി ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ കീറിയെറിയും.

സത്യസന്ധമായി വാര്‍ത്ത ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരെയും മാധ്യമ സ്ഥാപനങ്ങളെയും  അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്, അതിന് ഉന്നത ഉദ്യോഗസ്ഥരടക്കം കൂട്ട് നില്‍ക്കുന്നത് ഗുരുതരമായ തെറ്റ് തന്നെയാണ്. ഇത്തരത്തിലുള്ള നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തന്നെ വേണം. ജനാധിപത്യത്തിന്റെ   കാവല്‍ തൂണുകളില്‍ ഒന്നാണ് മാധ്യമങ്ങള്‍ എന്ന് വിശേഷിപ്പിക്കാറുണ്ട്. എക്‌സിക്യൂട്ടീവിനും ലെജിസ്ലേറ്ററിനും ജുഡീഷ്യറിക്കും ഉള്ള ഉത്തരവാദിത്തം പോലെ തന്നെ മാധ്യമങ്ങള്‍ക്കും വലിയ ഉത്തരവാദിത്തമാണുള്ളത്. ആധുനിക സാമൂഹിക ജീവിതത്തിന്റെ അവശ്യ ഘടകമാണ് വാര്‍ത്താ മാധ്യമങ്ങള്‍. സമൂഹങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതും ലോകത്തെ ഒരു ഗ്രാമമെന്നോണം ഒന്നിപ്പിക്കുന്നതും മാധ്യമങ്ങളാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് അവയുടെ ധര്‍മം നിര്‍വഹിക്കാന്‍ സ്വാതന്ത്ര്യം വേണം.

കേരളത്തിലെ മാധ്യമപ്രവർത്തകരെ യഥാർഥ വാർത്തകൾ ചെയ്യുന്നതിൽ നിന്നും പിന്മാറാൻ പ്രേരിപ്പിക്കുന്ന വിധമാണ് ഇപ്പോൾ നടക്കുന്ന മാധ്യമപ്രവര്‍ത്തകരോടുള്ള ആക്രമണങ്ങള്‍. മാധ്യമ പ്രവര്‍ത്തകരോടും മാധ്യമ സ്ഥാപനങ്ങളോടുമുള്ള തെറ്റായ സമീപനം അവസാനിപ്പിച്ചേ മതിയാകൂ. ജനാധിപത്യത്തിനും പൗരന്റെ അവകാശങ്ങൾക്കും ഭീഷണി നേരിടുമ്പോൾ മാധ്യമ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണിപോലെ പരിപാലിക്കണം. സത്യത്തിന്റെ പക്ഷത്തു നിന്ന് അന്തസായി ക്രിയാത്മകമായി മാധ്യമ പ്രവർത്തനം നടത്തുന്നവരെ ജനങ്ങൾ പിന്തുണയ്ക്കണം.