Mission News
Mission News
Thursday, 09 Jan 2025 18:00 pm
Mission News

Mission News

 

തൃശ്ശൂർ :- 

ഭാവഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ ബാധിതനായ അദ്ദേഹം, തൃശൂർ അമല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

1944 മാർച്ച്‌ മൂന്നിന് സംഗീതജ്ഞനായ തൃപ്പൂണിത്തുറ രവിവർമ്മ കൊച്ചനിയൻ തമ്പുരാന്റെയും,ചേന്ദ മംഗലം വാലിയം തറവാട്ടിൽ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി പാലിയത്ത് ജയചന്ദ്രക്കുട്ടൻ എന്ന പി ജയചന്ദ്രന്‍ തിരുവാതിര നക്ഷത്രത്തിൽ  എറണാകുളം ജില്ലയിലെ രവിപുരത്ത്‌ ജനിച്ചു. പിന്നീട്‌ കുടുംബം തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിലേക്ക്‌ താമസം മാറ്റി. ഭാര്യ ലളിത,മകൾ ലക്ഷ്മി മകൻ ഗായകൻ കൂടിയായ ദിനനാഥൻ.  

കഥകളി, മൃദംഗം ചെണ്ടവായന, പൂരം,പാഠകം,ചാക്യാര്‍കൂത്ത് എന്നിവയോടെല്ലാം കമ്പമുണ്ടായിരുന്ന പി.ജയചന്ദ്രൻ സ്കൂള്‍ കലോത്സവങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ലളിതസംഗീതത്തിനും മൃദംഗവാദനത്തിനും നിരവധി സമ്മാനങ്ങള്‍ നേടിയിരുന്നു. 

ഗാനഗന്ധർവന്‍ യേശുദാസിന്റെ ശബ്ദം സംഗീതലോകം ആഘോഷമാക്കുമ്ബോഴായിരുന്ന ജയചന്ദ്രന്‍റെ വളർച്ച. എന്നാല്‍ യോശുദാസിനൊപ്പം ഭാവഗായകനെയും പ്രേക്ഷകർ നെഞ്ചിലേറ്റി. പിന്നീട് കാലത്തിന് സ്പർശിക്കാനാവാത്ത നിത്യഹരിതശബ്ദമായി ഓരോ മലയാളിയുടെ മനസിലും മധുചന്ദ്രിക പെയ്തിറങ്ങി. 

1965ല്‍ പുറത്തിറങ്ങിയ'കുഞ്ഞാലിമരയ്ക്കാര്‍' എന്ന ചിത്രത്തിലെ 'ഒരുമുല്ലപ്പൂമാലയുമായ് 'എന്ന ഗാനത്തിലൂടെയായിരുന്നു ഭാവഗായകന്റെ സിനിമ അരങ്ങേറ്റം. ആ ചിത്രം പുറത്തുവരുന്നതിനു മുന്‍പ് ദേവരാജന്‍- പി ഭാസ്കരന്റെ കൂട്ടുകെട്ടില്‍ പിറന്ന 'മഞ്ഞലയില്‍മുങ്ങിത്തോര്‍ത്തി' എന്ന ഗാനം ജയചന്ദ്രനെ തേടിയെത്തി. ഈ ഗാനം മലയാള സിനിമ സംഗീത ലോകത്ത് ജയചന്ദ്രന് സ്വന്തമായി ഇരിപ്പിടം നല്‍കി. പിന്നീട്'അനുരാഗഗാനം പോലെ','കരിമുകില്‍ കാട്ടിലെ', ഓലഞ്ഞാലിക്കുിരുവി', 'പൊടി മീശ മുളയ്ക്കണ കാലം','ശിശിരകാല മേഘമിഥുന','പൂവേ പൂവേ പാലപ്പൂവേ','പൊന്നുഷസ്സെന്നും', 'തേരിറങ്ങും മുകിലേ', 'സ്വയം വര ചന്ദ്രികേ','ആലിലത്താലിയുമായ്', 'നീയൊരു പുഴയായ്','ഇതളൂര്‍ന്നു വീണ','കണ്ണില്‍ കാശിത്തുമ്പകള്‍', 'പ്രേമിക്കുമ്പോള്‍ നീയും ഞാനും','രാസാത്തി ഉന്നെ കാണാതെ', എന്നിങ്ങനെ പ്രണയം തുളുമ്പുന്ന ഒരുപാട് ഗാനങ്ങള്‍ ആ ശബ്ദത്തില്‍ പിറന്നു. 

മലയാളത്തില്‍ മാത്രമല്ല തമിഴ്‌, കന്നഡ, തെലുങ്ക് ഹിന്ദി തുടങ്ങിയ ഭാഷകളിലായി 15000ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പി എ ബക്കർ സംവിധാനം ചെയ്തനാരായണ ഗുരു എന്ന സിനിമയില്‍ ജി.ദേവരാജൻ ഈണം പകർന്ന 'ശിവശങ്കര സർവ്വശരണ്യവിഭോ' എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള ആദ്യ ദേശീയ പുരസ്കാരം ലഭിച്ചു. മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചുതവണ പി. ജയചന്ദ്രനെ തേടിയെത്തി. തമിഴ് ചലച്ചിത്ര സംഗീതത്തിന് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമെന്ന നിലയില്‍ 1997 ല്‍ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി. 

സംഗീതത്തിന് പുറമെ സിനിമാ അഭിനയത്തിലും ജയചന്ദ്രന്റെ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഹരിഹരന്റെ നഖക്ഷതങ്ങള്‍, ഓ.രാമദാസിന്റെ കൃഷ്ണപ്പരുന്ത് വി.കെ പ്രകാശ് സംവിധാനം ചെയ്ത ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ സിനിമകളിലും സംഗീത ആല്‍ബങ്ങളിലും പി.ജയചന്ദ്രൻ അഭിനയിച്ചിട്ടുണ്ട്‌.