
കൊച്ചി: ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിർമ്മാതാവിന്റെ പേര് ചേർക്കാതെ ബില്ല് നൽകുകയും, നിലവാരം കുറഞ്ഞ റൂഫിംഗ് ഷീറ്റ് ഉപഭോക്താവിന് വില്പന നടത്തി കബളിപ്പിക്കുകയും ചെയ്തതിന് 2,40,000 രൂപ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.
എറണാകുളം മുളന്തുരുത്തി സ്വദേശി കെ കെ ജോയ്, തൃപ്പൂണിത്തുറ ജെ എസ് ക്യൂബ് മെറ്റൽസ് എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. കമ്മീഷൻ പ്രസിഡണ്ട് ഡി ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
ടെറസ് റൂഫ് സ്ഥാപിക്കുന്നതിനായി 72,000 രൂപ ചെലവഴിച്ച് പരാതിക്കാരൻ എതിർകക്ഷിയിൽ നിന്നും റൂഫിങ് ഷീറ്റുകൾ വാങ്ങിയിരുന്നു.
റൂഫിംഗ് ഷീറ്റിന്റെ നിർമ്മാതാക്കൾ തങ്ങളാണെന്നും 15 വർഷത്തെ ഗ്യാരണ്ടിയുള്ള ഉന്നത നിലവാരമുള്ള ഷീറ്റുകൾ ആണെന്നും കടയുടമ പരാതിക്കാരനെ ബോധിപ്പിച്ചു. എന്നാൽ മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും ഷീറ്റുകൾ തുരുമ്പ് എടുക്കുകയും മഴയത്ത് ചോർന്നൊലിക്കുകയും ചെയ്തു.
കേടായ ഷീറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിനായി എതിർകക്ഷിയെ സമീപിച്ചെങ്കിലും അവർ അതിന് തയ്യാറായില്ല. പിന്നീട്, കോടതിയെ സമീപിച്ചപ്പോൾ മാത്രമാണ് ഷീറ്റിന്റെ ഉടമ ഹരിയാനയിലെ മെറ്റൽ കമ്പനി ആണെന്ന് എതിർകക്ഷി വെളിപ്പെടുത്തിയത്.
വ്യാപാരി നൽകിയ ബില്ലിൽ, ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം നിർമ്മാതാവിന്റെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തി.
ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ ബില്ലിൽ ഉൾപ്പെടുത്തണമെന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ വ്യവസ്ഥ വ്യാപാരി പാലിച്ചിട്ടില്ല. ഇത് അധാർമിക വ്യാപാര രീതിയാണെന്ന് കോടതി നിരീക്ഷിച്ചു.
റൂഫിംഗ് ഷീറ്റിന്റെ നിർമ്മാതാക്കൾ ആരാണെന്ന കാര്യം എതിർകക്ഷി ഉപഭോക്താവിൽ നിന്നും മറച്ചുവച്ചു എന്നും കമ്മീഷൻ കണ്ടെത്തി.
"വാങ്ങുന്ന ഉൽപ്പന്നത്തിന്റെ വിശദാംശങ്ങൾ അറിയാനുള്ള അവകാശം ഉപഭോക്താവിനുണ്ട്, അതിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹാരം തേടാനും അവകാശമുണ്ട്" എന്ന് ഉത്തരവിൽ പറയുന്നു.
പുതിയ ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം ബില്ല് നൽകാത്ത വ്യാപാരസ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാൻ ഉപഭോക്തൃ കാര്യ വകുപ്പിന് കോടതി നിർദേശം നൽകി.
റൂഫിംഗ് ഷീറ്റിനും അത് സ്ഥാപിക്കുന്നതിനുമായി, പരാതിക്കാരൻ ചെലവഴിച്ച 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി 30000/- രൂപയും കോടതി ചെലവിനായി 10000/- രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നൽകാൻ കമ്മീഷൻ ഉത്തരവ് നൽകി....