
2024 ലെ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തെ ജനങ്ങൾക്ക് കോൺഗ്രസിനെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയാനുള്ള മികച്ച അവസരമാണെന്ന് അനില്‍ കുറിച്ചു.
ഇതിന് പിന്നാലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പിന്തുണച്ച് രംഗത്തെത്തിയതോടെയാണ് അനിലിന്‍റെ ബി.ജെ.പി പ്രവേശനം ചർച്ചാവിഷയമാകുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് നടത്തിയ പരാമർശത്തെ അനിൽ വിമർശിച്ചിരുന്നു. സ്വന്തം കഴിവുകൊണ്ട് ഉയർന്നുവന്ന വനിതാ നേതാവ് എന്നാണ് സ്മൃതിയെ അനിൽ വിശേഷിപ്പിച്ചത്.
ചുരുക്കം ചിലരെ മാത്രമാണ് കോൺഗ്രസ് പരിപോഷിപ്പിക്കുന്നത്. കോൺഗ്രസിന്‍റെ സ്ത്രീ ശാക്തീകരണം സ്മൃതി ഇറാനിയെപ്പോലുള്ളവരെ അപമാനിക്കലാണോ എന്ന് ചോദിച്ച അനിൽ കോൺഗ്രസ് നേതാക്കളെ സംസ്കാരമില്ലാത്തവരെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോൺഗ്രസ് കുറച്ച് വ്യക്തികളുടെ താൽപ്പര്യങ്ങൾ മാത്രമാണ് സംരക്ഷിച്ചിട്ടുള്ളത്. പാർട്ടി ദേശീയ താൽപ്പര്യത്തിനായി ഒന്നും ചെയ്യുന്നില്ല. മറ്റ് പാർട്ടികൾ കർണാടകയിൽ പ്രചാരണം നടത്തുമ്പോൾ കോൺഗ്രസ് നേതാക്കൾ കുറച്ച് വ്യക്തികൾക്കായി ഡൽഹിയിൽ ക്യാമ്പ് ചെയ്യുകയാണെന്നും അനിൽ പറഞ്ഞു.