അയോദ്ധ്യയിലെ രാമക്ഷേത്രം അടുത്ത വര്‍ഷം ആദ്യം തുറന്നുകൊടുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ

 

 

ത്രിപുരയിലെ പൊതു തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമക്ഷേത്രത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെയും കമ്യുണിസ്റ്റിനും രൂക്ഷമായി വിമര്‍ശിക്കാനും മറന്നില്ല.

2024 ജനുവരി 1 ന് ശ്രീരാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നും വര്‍ഷങ്ങളായി അനേകം വിശ്വാസികളാണ് രാമക്ഷേത്രം തുറന്നു കൊടുക്കുന്നത് കാത്തിരിക്കുന്നതെന്നും പറഞ്ഞു. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസും സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ രാമക്ഷേത്ര നിര്‍മ്മാണത്തെ തടയുകയാണ് ചെയ്തതെന്നും ത്രിപുര ഭരിച്ച കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇക്കാര്യം കടലാസില്‍ പോലും ആലോചിച്ചിട്ടില്ലാത്തതാണെന്നും പറഞ്ഞു.

രാമക്ഷേത്രം പോലെ ത്രിപുരയില്‍ രണ്ടോ മൂന്നോ വര്‍ഷത്തിനകത്ത് മാ ത്രിപുര സുന്ദരി ക്ഷേത്രവും നിര്‍മ്മിക്കും. കാശിവിശ്വാനാഥ ഇടനാഴി, മഹാകാളി ഇടനാഴി നിര്‍മ്മിക്കും. സോംനാഥ്, അംബേ മാതാ ക്ഷേത്രം സ്വര്‍ണ്ണത്തില്‍ തീര്‍ക്കും. മാ വിന്ധ്യവാസിനി ക്ഷേത്രവും നിര്‍മ്മിക്കുമെന്നും പറഞ്ഞു. സംസ്ഥാനത്ത് ഉടനീളമായി എട്ടുദിവസമായി നടക്കുന്ന ബിജെപിയുടെ ജനവിശ്വാസ യാത്ര യ്ക്ക് ഫഌഗ് ഓഫ് ചെയ്ത് ദക്ഷിണ ത്രിപുരയിലെ സാബ്രൂമിലാണ് സംസാരിച്ചത്.

ഇടതുപക്ഷ സര്‍ക്കാരിന്റെ 25 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ച് 2018 ല്‍ അധികാരത്തിലേറിയ ബിജെപി ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്. 2018 ല്‍ തന്റെ റാലിയില്‍ 11 പേര്‍ മാത്രമായിരുന്നു പങ്കെടുത്തതെന്നും അന്ന് ത്രിപുരയെ കമ്യൂണിസ്റ്റുകളുടെ പിടിയില്‍ നിന്നും മോചിപ്പിക്കുമെന്ന് തീരുമാനം എടുത്തതാണെന്നും ഷാ പറഞ്ഞു. താന്‍ മുഴക്കിയ മാറ്റത്തിന് വേണ്ടിയുള്ള മുദ്രാവാക്യം ഫലം കണ്ടെന്നും ഷാ പറഞ്ഞു.

പത്തുവര്‍ഷം കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ പാകിസ്താനില്‍ നിന്നും ആള്‍ക്കാര്‍ നുഴഞ്ഞുകയറി വന്ന് നമ്മുടെ ആള്‍ക്കാരെ കൊന്നു സ്ഥലം വിടുകയായിരുന്നു. അന്ന് മന്‍മോഹന്‍ സിംഗ് മൗനമായിട്ട് ഇരുന്നു. എന്നാല്‍ മോഡി അധികാരത്തില്‍ വന്നപ്പോള്‍ പുല്‍വാമയിലെ ആക്രമത്തിന് 10 ദിവസത്തിനുള്ളില്‍ തിരിച്ചടി നല്‍കി. ഭരണഘടനയിലെ 370 ാം വകുപ്പിനെ കുട്ടിക്കളിയായിട്ടാണ് കോണ്‍ഗ്രസ് കണ്ടത്. എന്നാല്‍ കാശ്മീരിനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമാക്കി ഉറപ്പിക്കുകയാണ് മോഡി ചെയ്തതെന്നും അതിന് ശേഷം കശ്മീരില്‍ രക്തച്ചൊരിച്ചില്‍ ഇല്ലാതായെന്നും ഷാ പറഞ്ഞു


Comment As:

Comment (0)