ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിക്കുന്നത് പൂക്കളും എണ്ണയും ചന്ദനത്തിരിയും തുളസിയിലയും ആണെങ്കില്‍ ഇന്ത്യയിലെ ഒരു ക്ഷേത്രത്തില്‍ മാത്രം കാണിക്കയായി സമര്‍പ്പിക്കുന്നത് മദ്യവും സിഗററ്റുമാണ്

പൂജയ്ക്ക് ശേഷം ഇവയെല്ലാം ഭക്തര്‍ക്ക് തന്നെ പ്രസാദമായി തിരികെ നല്‍കുകയും ചെയ്യുന്നു. കേള്‍ക്കുമ്പോള്‍ അതിശയകരമായി തോന്നുന്നുണ്ടെങ്കിലും സംഗതി സത്യമാണ്.

മധ്യപ്രദേശിലെ ഉജ്ജയിനിയിലുള്ള ഭഗതിപുരയിലെ 56 ഭൈരവ ക്ഷേത്രത്തിലാണ് ഇത്തരത്തില്‍ വിചിത്രമായ ഒരു ചടങ്ങ് നടക്കുന്നത്. എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇവിടുത്തെ ഭൈരവ അഷ്ടമി ചടങ്ങില്‍ 60 തരം സിഗരറ്റുകളും 40 തരം മദ്യവും ആണ് ആളുകള്‍ കാഴ്ചയായി സമര്‍പ്പിച്ചത്. ചടങ്ങുകള്‍ക്കു ശേഷം ഇവയെല്ലാം ഭക്തര്‍ക്ക് തന്നെ പ്രസാദമായി തിരികെ നല്‍കുകയും ചെയ്തു. കാഴ്ചയായി സമര്‍പ്പിച്ച മദ്യത്തില്‍ റം, വിസ്‌കി, ടെക്വില, വോഡ്ക, ബിയര്‍, ഷാംപെയ്ന്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇതുകൂടാതെ കഞ്ചാവും ഈ രീതിയില്‍ ഇവിടെ കാഴ്ച സമര്‍പ്പിക്കുകയും തിരികെ പ്രസാദമായി ആളുകള്‍ക്ക് നല്‍കുകയും ചെയ്യുന്നു. ഡ്രൈ ഫ്രൂട്ട്‌സ്, ബിസ്‌ക്കറ്റ്, ചോക്ലേറ്റ്, പഴങ്ങള്‍, മധുര ഫലഹാരങ്ങള്‍, ലഘു കടികള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

ഷിപ്ര നദിയുടെ തീരത്ത് ഭദ്രസെന്‍ രാജാവാണ് കാലഭൈരവ ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. അഷ്ടഭൈരവന്മാരില്‍ പ്രധാനിയായ കാലഭൈരവനു വേണ്ടിയാണ് ഇത് നിര്‍മ്മിച്ചത്. അതിമനോഹരമായ മാള്‍വ ശൈലിയിലുള്ള ചിത്രങ്ങളാല്‍ മനോഹരമായി അലങ്കരിച്ചിരിക്കുന്നു ഈ ക്ഷേത്രം. ദൈവത്തിന് മദ്യം അര്‍പ്പിക്കുന്ന ക്ഷേത്രത്തിന്റെ സവിശേഷമായ പാരമ്പര്യം കാരണം, ക്ഷേത്രത്തിന് പുറത്തുള്ള കടകളില്‍ വര്‍ഷം മുഴുവനും ഭക്തര്‍ക്ക് എല്ലാത്തരം മദ്യവും ലഭിക്കും. ഭൈരവ അഷ്ടമി പോലുള്ള ഉത്സവങ്ങളില്‍ ഒരു ദിവസം നൂറുകണക്കിന് മദ്യക്കുപ്പികളാണ് വിതരണം ചെയ്യുന്നത്.


Comment As:

Comment (0)