കുവൈത്തിലെ തൊഴിലാളി ക്യാമ്പിൽ തീപ്പിടിത്തം രണ്ട് മലയാളികൾ ഉൾപ്പെടെ 41 മരണം

 

 


മംഗഫ്: 

 

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപ്പിടിത്തത്തിൽ മലയാളികൾ ഉൾപ്പെടെ 41 പേർ മരിച്ചു. 


മംഗഫിലുള്ള വ്യവസായ സ്ഥാപനത്തിലെ തൊഴിലാളികളുടെ താമസസ്ഥലമായ ബഹുനിലക്കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്.

 പുലർച്ചെ നാല് മണിയോടെയാണ്‌ തീ കെട്ടിടത്തിൽ ആളിപ്പടർന്നത്‌.

പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിനാണ് തീപിടിച്ചത്. 

കെട്ടിടത്തിലെ വിവിധ ഫ്ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്.

 താഴത്തെ നിലയിൽ നിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

 പുലർച്ചെ ആളുകൾ നല്ല ഉറക്കത്തിലായിരുന്നതിനാൽ വളരെ വൈകിയാണ് ആളുകൾ തീപിടിച്ച വിവരം അറിഞ്ഞത്.

തീപിടിച്ച കെട്ടിടത്തിൽ നിന്നും രക്ഷിച്ച ഏഴോളം പേ‍ർ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. '

 മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചന. 


അപകടത്തിൽ രണ്ട് മലയാളികൾ മരിച്ചിട്ടുണ്ട്. തീ ആളിപ്പടർന്നതോടെ കടുത്ത പുക ശ്വസിച്ച് ശ്വാസം മുട്ടിയ പലരും രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഇവരിൽ പലരും മരിക്കുകയും പലർക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അഗ്‌നിശമനസേനയും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

പരിക്കേറ്റവരെ അദാൻ, ഫർവാനിയ, അമീരി, മുബാറക്ക്, ജാബിർ എന്നീ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ചികിത്സക്കായി ആരോഗ്യമന്ത്രാലയം പ്രത്യേക മെഡിക്കൽ സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്.‌ മരണപ്പെട്ടവരുടെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.


Comment As:

Comment (0)