താമര വിരിയുമോ അതോ ‘കൈ’ ഉയരുമോ?; കർണാടക സ്റ്റോറിയിൽ മോദിയും രാഹുലും

ഒരു മാസത്തിലേറെ നീണ്ട ‘ഉത്സവ’ത്തിന്റെ ആവേശത്തിമിർപ്പിലാണ് കർണാടക. നേതാക്കളും താരങ്ങളും നിറഞ്ഞാടിയ കർണാടകയിൽ ഇക്കുറി താമര വിരിയുമോ അതോ ‘കൈ’ ഉയരുമോ? ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ കവാടമായ കർണാടകയിൽ ഭരണം നിലനിർത്തുക ബിജെപിക്ക് അഭിമാന പ്രശ്നമാണ്. നരേന്ദ്ര മോദിയും അമിത് ഷായും ഏറെനാൾ തമ്പടിച്ച് ഉഴുതുമറിച്ചിട്ട കന്ന‍ഡ രാഷ്ട്രീയക്കളത്തിൽ താമര വീണ്ടും വിരിയാതിരിക്കില്ലെന്ന പ്രതീക്ഷയിലാണു ബിജെപി. ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും തിരിച്ചടിക്കുമോയെന്ന ആശങ്കയുമുണ്ട്.

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊടിപാറിച്ച പോരാട്ടച്ചൂടിൽ താമരപ്പാടം വാടുമെന്നാണു കോൺഗ്രസിന്റെ കണക്കുകൂട്ടൽ. രാജസ്ഥാനൊഴികെ വലിയ സംസ്ഥാനങ്ങളിലൊന്നും അധികാരത്തിലില്ലാത്ത കോൺഗ്രസിനു തുടർപോരാട്ടങ്ങൾക്കു കർണാടകയിലെ തിരിച്ചുവരവ് ആവശ്യമാണ്. 2024ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തെ നയിക്കാനും ജയം കോൺഗ്രസിന് അനിവാര്യം. സാഹചര്യം ഒത്തുവന്നാൽ ‘കിങ് മേക്കർ’ ആവുകയാണ് ജനതാദൾ എസിന്റെ ലക്ഷ്യം. 224 അംഗ നിയമസഭയിൽ 113 സീറ്റ് എന്ന മാന്ത്രികസംഖ്യ തികയ്ക്കുക ആരാകുമെന്നു കർണാടക മാത്രമല്ല രാജ്യവും ഉറ്റുനോക്കുന്നു.


Comment As:

Comment (0)