കോട്ടയത്തും ഹണി ട്രാപ് : മധ്യവയസ്കനെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കോട്ടയം വൈക്കത്ത് അറസ്റ്റിലായി

വെച്ചൂർ ശാസ്തക്കുളം സ്വദേശി കുന്നപ്പള്ളിൽ വിജയന്റെ ഭാര്യ രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ മഹേഷിന്റെ ഭാര്യ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടില്‍ പുഷ്കരന്‍ മകന്‍ ധന്‍സ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്.

രതിമോളുടെ ബന്ധുവുമായ മധ്യവയസ്കനാണ് ഇവരുടെ ഹണിട്രാപ്പിൽ കുടുങ്ങിയത്. നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാളില്‍ നിന്ന് 50 ലക്ഷം രൂപയാണ് പ്രതികൾ ആവശ്യപ്പെട്ടത്. നിർമ്മാണ തൊഴിലാളിയായ ഇയാളെ ജോലിയുടെ ആവശ്യത്തിനെന്ന പേരിൽ വിളിച്ചു വരുത്തി. തുടർന്ന് രഞ്ജിനി നഗ്നയായി മധ്യവയസ്കന്റെ മുറിയിലെത്തി. ഈ സമയം കൂടെ ധൻസും മുറിയിൽ കയറി എത്തി ഇവരുടെ ദൃശ്യം പകർത്തുകയായിരുന്നു. യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താൽ ഒത്തുതീർപ്പാക്കാമെന്ന് രതി മോൾ അവശ്യപ്പെട്ടു. പിന്നീട് പലപ്പോഴായി രതിയും ധന്‍സും ഫോൺ വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. 50 ലക്ഷം എന്നത് ആറ് ലക്ഷമാക്കിയതായി പിന്നീട് രതിമോള്‍ പറഞ്ഞിരുന്നു.

ഇരയുടെ പരാതിയിൽ വൈക്കം എസ്ഐ അജ്മൽ ഹുസൈന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. സമാന രീതിയിൽ പ്രതികൾ മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കും. സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നും സംശയമുണ്ട്.


Comment As:

Comment (0)