കേരളത്തിലെ സാധാരണക്കാരുടെ നടുവൊടിക്കുന്ന പിണറായി സര്‍ക്കാരിന്റെ നികുതി പരിഷ്‌കാരവും, പെട്രോള്‍-ഡീസല്‍ സെസ് കുറയ്ക്കില്ലെന്ന ധാര്‍ഷ്ട്യവുമെല്ലാം മറച്ച് വെച്ച് പാചകവാതക വില വര്‍ദ്ധനവ് എടുത്ത് കാണിച്ച് കേന്ദ്രത്തിനെതിരെ ആരോപണങ്ങളുമായി എ.എ. റഹിം എം.പി.

 

 

തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് എ.എ റഹിം കേന്ദ്ര സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച് സാധരണക്കാരെ കൊള്ളയടിക്കുന്ന പതിവ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുകയാണെന്ന തന്റെ പതിവ് ശൈലി തന്നെയാണ് എം.പി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

‘പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് സാധരണക്കാരെ കൊള്ളയടിക്കുന്ന പതിവ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. 2020 ഓഗസ്റ്റ് ഒന്നാം തിയതി 594 രൂപയായിരുന്നു ഗാര്‍ഹിക സിലിണ്ടറിന്റെ വില. ഇന്ന് അത് 1110 രൂപയാണ്. അതായത് ഒന്നര വര്‍ഷത്തിനിടെ 100% വില വര്‍ദ്ധിപ്പിച്ചിരിക്കുന്നു. വാണിജ്യ സിലിണ്ടറുകള്‍ക്ക് ഒരു വര്‍ഷം കൊണ്ട് 80 ശതമാനത്തില്‍ അധികം വര്‍ദ്ധനയാണ് കേന്ദ്ര സര്‍ക്കാര്‍ വരുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ദ്ധനയാണ് ഈ കൊള്ളയ്ക്ക് കാരണമായി കേന്ദ്രസര്‍ക്കാര്‍ പറയുന്നത്’.

‘എന്നാല്‍, എന്താണ് അന്താരാഷ്ട്ര വിപണിയിലെ യാഥാര്‍ത്ഥ്യം. 2022 മാര്‍ച്ച് ഒന്നിന് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ബാരലിന് 112 ഡോളര്‍ ആയിരുന്നു .
എന്നാല്‍ ഇന്നത് ബാരലിന് 81 ഡോളര്‍ മാത്രമാണ്. അതായത് 32 ഡോളറിന്റെ വിലക്കുറവ് ഇന്ത്യക്കാര്‍ക്ക് കിട്ടാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അതി തീവ്രമായി പ്രയത്‌നിക്കുന്നുണ്ടെന്ന് അര്‍ത്ഥം. കഴിഞ്ഞമാസം ഒമ്പതാം തിയതി പാചകവാത സിലിണ്ടര്‍ വില വര്‍ദ്ധനയ്‌ക്കെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നാല്‍ ഇന്ത്യയിലും പാചകവാതക വില കുറയ്ക്കും എന്നായിരുന്നു പെട്രോളിയം വകുപ്പിന്റെ ചുമതല വഹിക്കുന്ന ഹര്‍ദിപ് സിങ്ങ് പുരി പറഞ്ഞത്. എന്നാല്‍ ആഴ്ചകള്‍ക്കിപ്പുറം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്’.

‘പെട്രോളും ഡീസലും ജിഎസ്ടി ഉള്‍പ്പെടുത്തിയാല്‍ വില കുറയ്ക്കാം എന്ന് സംഘപരിവാര്‍ നുണ കൂടിയാണ്, ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പാചകവാതകത്തിന്റെ വില വര്‍ദ്ധനയിലൂടെ ഒരിക്കല്‍ കൂടി പൊളിയുന്നത്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും ദാരിദ്ര്യവും കണ്ടില്ലെന്നു നടിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ അതേസമയം തന്നെ സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദു:സഹം ആക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയ്‌ക്കെതിരെ രാജ്യത്തെ യുവജന പ്രതിഷേധം ഉയര്‍ന്നു വരിക തന്നെ ചെയ്യും’.


Comment As:

Comment (0)