കാലടി പഞ്ചായത്ത് അയ്യപ്പൻമാരോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കുക.
കാലടി:
അന്തർദേശീയ തീർത്ഥാടന കേന്ദ്രമായ
കാലടിയിലെത്തുന്ന അയ്യപ്പഭക്തന്മാർ വെള്ളവും പ്രാഥമിക സൗകര്യങ്ങളും ലഭിക്കാതെ വലയുന്നു. ശബരിമല തീർത്ഥാടകരുടെ മുഖ്യ ഇടത്താവളമായ കാലടിയിൽ ദിവസേന നൂറുകണക്കിന് അയ്യപ്പന്മാരാണ് ശരണ കേന്ദ്രത്തിൽ വിരി വയ്ക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും വിശ്രമിക്കുന്നതിനും ശരണ കേന്ദ്രത്തിൽ എത്തിച്ചേരുന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇതുവരെയും തയ്യാറായിട്ടില്ല.കാലടി പഞ്ചായത്ത് പൊതു ശൗചാലയം ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ വൃത്തിഹീനമായി കിടക്കുകയാണ്. പഞ്ചായത്ത് അധികാരികളോട് പലവട്ടം ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരുവിധ ക്രമീകരണങ്ങളും ചെയ്തു തന്നിട്ടില്ല. ജഗദ്ഗുരു ശങ്കരാചാര്യ സ്വാമികളുടെ ജന്മം കൊണ്ട് പവിത്രമായ കാലടിയിൽ ആദിശങ്കര കീർത്തി സ്തംഭമണ്ഡപം, ശൃംഗേരി മഠം,ശങ്കരാചാര്യ ജന്മഭൂമി ക്ഷേത്രം, മുതലക്കടവ്,എന്നിങ്ങനെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിച്ചാണ് കാലടിയിൽ നിന്നും അയ്യപ്പന്മാർ മലകയറാൻ പോകുന്നത്
.എന്നാൽ പല സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്ന അയ്യപ്പ ഭക്തരായ തീർത്ഥാടകരോട് കാലടി പഞ്ചായത്ത് അധികാരികൾ കാണിക്കുന്ന പ്രവർത്തികൾ തീർത്തും അപലപനീയവും, ഹൈന്ദവ സമൂഹത്തോടുള്ള വെല്ലുവിളിയായി കരുതുവാനേ കഴിയുകയുള്ളൂ എന്ന് വിവിധ ഹൈന്ദവ സംഘടനകൾ
കുറ്റപ്പെടുത്തി.
വൃശ്ചികം 1-ാം തിയതി യായിട്ടും അയ്യപ്പൻമാർക്ക് വിരിവക്കാനായിട്ടുള്ള സ്ഥലത്ത് പഞ്ചായത്ത് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയായിരുന്നു. പിന്നീട് വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വതിൽ പഞ്ചായത്ത് ഉപരോധമടക്കമുള്ള പ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ശരണകേന്ദ്രം അയ്യപ്പൻമാർക്കായി വിട്ടുകിട്ടിയത്.
ഇനിയും ശരണകേന്ദ്രത്തിലെത്തുന്ന അയ്യപ്പഭക്തന്മാർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നിഷധിക്കാനാണ് ഭാവമെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുമ്പോട്ടു പോകാൻ തങ്ങൾ നിർബന്ധിതരാകുമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ സഹപ്രമുഖ് ശ്രീ സുബിൻ കുമാർ വ്യക്തമാക്കി.
റിപ്പോർട്ടർ: സാജു തറനിലം



