ടെലികോം സേവനങ്ങളും സൈബർ സുരക്ഷയും: ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ
*ടെലികോം സേവനങ്ങളും സൈബർ സുരക്ഷയും: ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ*
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) യുടെ ബംഗളൂരു റീജിയണൽ ഓഫീസ് മൂവാറ്റുപുഴ നിർമ്മല കോളേജിൽ "സൈബർ ഹൈജീൻ" എന്ന വിഷയത്തിൽ ഉപഭോക്തൃ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഡിജിറ്റൽ ലോകത്തിലെ സുരക്ഷിതമായ ശീലങ്ങളെക്കുറിച്ചും ഉപഭോക്തൃ സംരക്ഷണത്തിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ചും അവബോധം സൃഷ്ടിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.
ട്രൈ ബംഗളൂരു റീജിയണൽ മേധാവി ബ്രജേന്ദ്ര കുമാർ പരിപാടിയിൽ സംസാരിച്ചു. സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനും പരാതി പരിഹാരത്തിനും ടവർ തട്ടിപ്പുകൾക്കും മറ്റ് ടെലികോം സംബന്ധമായ പരാതികൾക്കും സ്വീകരിക്കുന്ന നടപടികൾ അദ്ദേഹം വിശദീകരിച്ചു. ഓരോ സേവന ദാതാവിന്റെയും ടെലികോം കവറേജ് മാപ്പുകൾ ലഭ്യമാക്കാൻ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. കൂടാതെ, കെട്ടിടങ്ങൾക്കുള്ളിലെ നെറ്റ്വർക്ക് കവറേജിന്റെ അടിസ്ഥാനത്തിൽ റേറ്റിംഗ് നൽകുന്ന ഏജൻസികളെ നിയമിക്കുന്നതിനുള്ള നടപടികളും ട്രൈ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
കേരള പോലീസ് മുൻ സൂപ്രണ്ട് ഇ.എസ്. ബിജുമോൻ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചും ഡിജിറ്റൽ യുഗത്തിലെ വർദ്ധിച്ചുവരുന്ന ഭീഷണികളെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്ന സെഷൻ നയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ഓൺലൈനിൽ സുരക്ഷിതമായിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. ജെസ്റ്റിൻ കുരിയോക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. ഗാജി ജോസഫ് എന്നിവരും പരിപാടിയിൽ സംസാരിച്ചു.
വിദ്യാർത്ഥികൾ, അധ്യാപകർ, നാല് ടെലികോം സേവനദാതാക്കളുടെ പ്രതിനിധികൾ, കൺസ്യൂമർ അഡ്വക്കസി ഗ്രൂപ്പ് അംഗം, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ടെലികോം സേവനങ്ങളെയും സൈബർ സുരക്ഷയെയും കുറിച്ച് അവർ സജീവമായി ചോദ്യങ്ങൾ ചോദിച്ചു. സുരക്ഷിതവും ഭദ്രവുമായ ഒരു ഡിജിറ്റൽ പരിസ്ഥിതി ഉറപ്പാക്കുന്നതിൽ കൂട്ടായ ഉത്തരവാദിത്തം വേണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് പരിപാടി സമാപിച്ചത്.



