പൈതൃക ചരിത്രവുമായി കൊച്ചി ടൂറിസ്റ്റുകളുടെ മുഖ്യ ആകർഷണ കേന്ദ്രം: മന്ത്രി മുഹമ്മദ് റിയാസ്
പൈതൃക ചരിത്രവുമായി കൊച്ചി ടൂറിസ്റ്റുകളുടെ മുഖ്യ ആകർഷണ കേന്ദ്രം: മന്ത്രി മുഹമ്മദ് റിയാസ്
ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതി വെബ്സൈറ്റ് ഉദ്ഘാടനവും പഠന രേഖ പ്രകാശനവും നിർവഹിച്ചു
സംസ്ഥാനത്ത് തന്നെ നിരവധി ടൂറിസ്റ്റുകൾ കടന്നുവരുന്ന കൊച്ചി വിദേശ ആഭ്യന്തര സഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങളുടെ ജിഐഎസ് അധിഷ്ഠിത മാപ്പിംഗ് പദ്ധതി വെബ്സൈറ്റ് ഉദ്ഘാടനവും പഠന രേഖ പ്രകാശനവും നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.
പൈതൃക ഇടങ്ങളാണ് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും മുഖ്യ ആകർഷണം. യൂറോപ്പ്യൻ വാസ്തുവിദ്യയിൽ തീർത്ത അനവധി സ്ഥലങ്ങൾ കൊച്ചിയിൽ കാണാനാവും. ഇവ കാണാനും പഠിക്കാനും നിരവധി സഞ്ചാരങ്ങൾ ദിനംപ്രതി കൊച്ചിയിൽ എത്തുന്നുണ്ട്. ഇത്തരം ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി ലോകത്ത് എവിടെയിരുന്നും കൊച്ചിയുടെ എല്ലാ പ്രത്യേകതകളും തിരിച്ചറിയാനുള്ള സംവിധാനമാണ് ജിസിഡിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചിരിക്കുന്നത്.
പൈതൃക ടൂറിസത്തിന്റെ സാധ്യതകൾ അന്വേഷിച്ച് കണ്ടെത്താനുള്ള ഒരു ട്രെൻഡാണ് കോവിഡിന് ശേഷം കണ്ടുവരുന്നത്. പൈതൃക ടൂറിസത്തിന്റെ സ്ഥലങ്ങൾ പരിശോധിച്ചാൽ എല്ലാത്തിനും ഓരോ കഥ പറയാനുണ്ടാകും. ചരിത്രപരമായ അറിവുകൾ പങ്കുവയ്ക്കാൻ ഉണ്ട്. ഇവയെല്ലാം ഒരു കാലത്തെ സംസ്കാരത്തെ അടയാളപ്പെടുത്തുകയാണ്.
പൈതൃക ടൂറിസത്തിന്റെ ഭാഗമായി കേരളവുമായി വ്യാപാരബന്ധം ഉണ്ടായിരുന്ന ഒട്ടേറെ രാജ്യങ്ങളെ കേരളവുമായി ബന്ധപ്പെടുത്തുന്ന സ്പൈസ് റൂട്ട് പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതിൽ ബന്ധപ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് പൈതൃക സമ്മേളനം കേരളത്തിൽ സംഘടിപ്പിക്കുന്നതിനുള്ള ചർച്ച ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഗവേഷകരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്താരാഷ്ട്ര സമ്മേളനം ആണ് ഉദ്ദേശിക്കുന്നത്. പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങളെ പരിചയപ്പെടുത്താനും ഫാം ട്രിപ്പുകളും ആസൂത്രണം ചെയ്യുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണെന്ന് മന്ത്രി പറഞ്ഞു.
കൊച്ചി ലോകത്തിൻ്റെ പരിച്ഛേദമാണൈന്ന് ചടങ്ങിൽ മുഖ്യാതിഥിയായി വ്യവസായി വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു. അനവധി വൈവിധ്യങ്ങളും ചരിത്രങ്ങളും നിറഞ്ഞതാണ് കൊച്ചി. കൊച്ചിയുടെ വൈവിധ്യങ്ങൾ ഇഴ ചേർന്ന് പോകുന്ന ചരിത്ര മുഹൂർത്തങ്ങളെയാണ് ജിസിഡിഎയുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ മുഖ്യ ഗവേഷകനായ ബോണി തോമസ്, വെബ്സൈറ്റ് തയ്യാറാക്കിയ സെൻറോം ക്രിയേറ്റീവ് ലാബ് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ വികെ നിവിൽ എന്നിവരെ മന്ത്രി മുഹമ്മദ് റിയാസ് ഉപഹാരം നൽകി ആദരിച്ചു.
ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങൾ ജിഐഎസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാപ്പ് ചെയ്യുന്നതിനായി ജിസിഡിഎ വിഭാവനം ചെയ്ത ഫോർട്ട് കൊച്ചിയിലെയും മട്ടാഞ്ചേരിയിലെയും പൈതൃക ഇടങ്ങളുടെ ജിഐഎസ് അധിഷ്ഠിത മാപ്പിംഗിലൂടെ പൂർത്തീകരിച്ചിരിക്കുന്നത്. ഈ മേഖലയിലെ പൈതൃക ഇടങ്ങളുടെ ജിഐഎസ് ഡാറ്റബേസ് തയ്യാറാക്കുകയും ഈ ഇടങ്ങൾ സംരക്ഷിക്കുന്നതിനും വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഓരോ പൈതൃക സ്ഥലത്തെക്കുറിച്ചും അതിൻറെ ചരിത്രപരമായ പ്രാധാന്യം, സവിശേഷതകൾ, നിലവിലെ അവസ്ഥ എന്നിവ ഉൾപ്പെടെ ജി ഐ എസ് ലൊക്കേഷൻ, ചിത്രങ്ങൾ, വീഡിയോ, വാർഡ് നമ്പറും പേരും, തദ്ദേശസ്ഥാപനം, വില്ലേജ്, കോർഡിനേറ്റ്സ് എന്നീ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വെബ്സൈറ്റ് പരിശോധിച്ചാൽ ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയിലെ എല്ലാ പൈതൃക ഇടങ്ങളുടെയും പേരും സ്ഥലവും സാറ്റലൈറ്റ് മാപ്പിലായി ഒരു വിൻഡോയിൽ കാണാം. അതിൽ ഓരോ പൈതൃക ഇടങ്ങളിലും ക്ലിക്ക് ചെയ്താൽ ജിയോ ടാഗ് ചെയ്ത ഫോട്ടോകൾ, വീഡിയോകൾ, വിവരണങ്ങൾ ഉൾപ്പെടെ ലഭിക്കും.
എറണാകുളം ടിഡിഎം ഹാളിൽ നടന്ന പരിപാടി ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള അധ്യക്ഷത വഹിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം സംസാരിക്കും മുഖ്യപ്രഭാഷണം നടത്തി. ടി ജെ വിനോദ് എംഎൽഎ, ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്, ജിസിഡിഎ ടൗൺ പ്ലാനിംഗ് ഓഫീസർ ഒ ശ്രീകാന്ത്, ജിസിഡിഎ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ ബി സാബു, ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനിൽ കുമാർ, പദ്ധതിയുടെ മുഖ്യഗവേഷകൻ ബോണി തോമസ്, ജിസിഡിഎ സെക്രട്ടറി ഇന്ദു വിജയനാഥ്, ചരിത്രകാരൻ ഡോ പി കെ മൈക്കിൾ തരകൻ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



