മഹാപാപികളുടെഭരണമാണ് കേരളത്തിലെന്ന് വി.സി കബിർ മാസ്റ്റർ
മഹാപാപികളുടെ ഭരണമാണ് കേരളത്തിലെന്ന് വി സി കബീർ മാസ്റ്റർ.
ലോകമെമ്പാടും കമ്യൂണിസ്റ്റ് ഭരണം നശിച്ചതിനുകാരണങ്ങളിലൊന്ന് മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ നിർലോഭമായി നാട്ടിൽ ലഭ്യമാക്കിയതാണ്. എന്നാൽ കേരള ഭരണം മഹാപാപികളുടെതാണ്. കാരണം, കേരള സർക്കാർ കൊച്ചു കുട്ടികളെ പോലും സകലവിധ ലഹരിവസ്തുക്കളുടെയും പിടിയിലേക്ക് തള്ളിവിടുകയാണെന്ന് മുൻ മന്ത്രി വി സി കബീർ മാസ്റ്റർ പ്രസ്താവിച്ചു. മദ്യ വിമോചന മഹാ സഖ്യം സംസ്ഥാന പ്രസിഡന്റ് ഇ എ ജോസഫിന്റെ 102 മണിക്കൂർ നീളുന്ന ഉപവാസ സത്യാഗ്രഹം തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രക്ഷാധികാരി സി ഐ അബ്ദുൾ ജബ്ബാർ അദ്ധ്യക്ഷത വഹിച്ചു.
സർക്കാർ, മദ്യ നിർമാണ ശാല ആരംഭിക്കുവാൻ നോട്ടമിട്ട പാലക്കാട് ജില്ലയിലെ എലപ്പുള്ളി പ്രദേശത്ത് 1817 ഡിസംബർ 23 ന് വലിയ ഭൂകമ്പം ഉണ്ടായി. അതോടെ ചിറ്റൂർ പ്രദേശത്ത് 400 അടി താഴേക്ക് ജലം താഴ്ന്നു പോയി. അവിടെ ഇനിയും ഒരു ജലമൂറ്റൽ പരിപാടി ആരംഭിക്കുവാൻ അനുവദിക്കുകയില്ലെന്ന് കബീർ മാസ്റ്റർ പറഞ്ഞു.
മുൻ മേയർ ഐ പി പോൾ, മുതിർന്ന പത്രപ്രവർത്തകൻ എൻ ശ്രീകുമാർ, മുൻ എംഎൽഎ ടി വി ചന്ദ്രമോഹൻ, ജനറൽ സെക്രട്ടറി കെ എ മഞ്ജുഷ, കെ സി ബി സി മദ്യവിരുദ്ധ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ടി എസ് അബ്രഹാം, സമൂഹ പ്രവർത്തകൻ വിത്സൺ പണ്ടാരവളപ്പിൽ, പൊതു പ്രവർത്തകൻ ജെയിംസ് മുട്ടിക്കൽ, ട്രഷറർ എ അബ്ദുൾ റഷീദ്, സംസ്ഥാന സെക്രട്ടറി കമറുദ്ദീൻ വെളിയംകോട്, ഉപവാസ പരിപാടി സംഘാടക സമിതി ചെയർമാൻ ശശി നെട്ടിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.



