കോടിക്കുളം വണ്ട മറ്റം വെയ്റ്റിംഗ് ഷെഡ് ഭാഗത്തെ പുറമ്പോക്ക് ഭൂമി കയേറ്റം. ദേശീയ ജനതാ പാർട്ടിയുടെ പോരാട്ടം വിജയം കണ്ടു. സ്ഥലം വീണ്ടും അളന്നു തിരിക്കാൻ കളക്ടർ ഉത്തരവിട്ടു.

 


ഇടുക്കി: കോടിക്കുളം വണ്ടമറ്റം വെയ്റ്റിംഗ് ഷെഡു ഭാഗത്തെ പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തികൾ വ്യാപകമായി കയ്യേറിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ ദേശീയ ജനതാപാർട്ടി നടത്തിയ പോരാട്ടം ഒടുവിൽ വിജയം കണ്ടു. 

തോട് പുറംമ്പോക്ക് കൈയേറി സ്വകാര്യ വ്യക്തി കെട്ടിടം നിർമ്മിക്കുന്നതിനെതിരെ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ജോസഫ് നൽകിയ പരാതിയെത്തുടർന്ന്  സ്ഥലം വീണ്ടും അളന്നു തിരിക്കാൻ ഭൂരേഖ തഹസീൽദാരോട് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു.

കോടിക്കുളം ഗ്രാമ പഞ്ചായത്തിലെ വണ്ടമറ്റം പാലത്തിനോടു ചേർന്നുള്ള വെയ്റ്റിംഗ് ഷെഡിനു സമീപം പുറമ്പോക്കു കയേറ്റം വ്യാപകമായതിനെ തുടർന്ന്  നാട്ടുകാർ മുമ്പ് പലതവണ പരാതി  നൽകിയിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സർവ്വെയർ രണ്ടു പ്രാവശ്യം റോഡ് പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തുകയും ചെയ്തു. എന്നിട്ടും കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ലെന്ന് ദേശീയ ജനതാ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ജോസഫ് ആരോപിച്ചു.

പിഡബ്ല്യൂഡി ഓവർസീയറുടെ സാന്നിദ്ധ്യത്തിലാണ് രണ്ടു തവണയും സർവ്വേ നടത്തിയത്.  സർവ്വേക്കു ശേഷം പുറമ്പോക്ക് ഭൂമി കൃത്യമായി തിട്ടപ്പെടുത്തി ഓരോ തവണയും കല്ലിട്ട് തിരിച്ചതുമാണ്.

എന്നാൽ ഇങ്ങനെ തിരിച്ചിട്ട പുറമ്പോക്ക് ഭൂമി പോലും പിന്നീട് ചില സ്വകാര്യ വ്യക്തികൾ കൈയ്യടക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.

ഇതിനെ തുടർന്നാണ് ഇടുക്കി ജില്ലാ കളക്‌ടർക്ക് താൻ പരാതി നൽകിയതെന്ന്  ബിജു ജോസഫ് പറഞ്ഞു. 
 
പാർട്ടി നൽകിയ പൊതുതാൽപ്പര്യ പരാതിയെ തുടർന്ന്  PWD റോഡിൻ്റെ അതിരുകൾ വീണ്ടും നിർണയിക്കാൻ  കളക്ടർ താലൂക്ക് അധികൃതർക്ക് ഉത്തരവു നൽകിയിരിക്കുകയാണിപ്പോൾ. 

ഭാവിയിൽ തെറ്റു പറ്റാതിരിക്കാനും   തർക്കം ഒഴിവാക്കാനും  ഇത്തവണ പുറമ്പോക്ക് അളന്നു തിരിക്കുമ്പോൾ  പോസ്റ്റ് ഓഫീസ് മുതൽ വണ്ടമറ്റംപാലം വരെയുള്ള ഭാഗങ്ങൾ പൂർണ്ണമായും അളക്കണമെന്ന്  PWD കരിമണ്ണൂർ ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ ഭൂരേഖ തഹസീൽദാരോട്  ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ  40 മീറ്റർ വീതിയുള്ള ഈ തോട് കൈയേറ്റം ഒഴിവാക്കിപുനർ ഉദ്ധരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബിജു ജോസഫ് കളക്ടർക്ക് ഒരു നിവേദനം കൂടി സമർപ്പിച്ചിട്ടുണ്ട്.


Comment As:

Comment (0)