മുഖ്യമന്ത്രി ഉടനടി ആഭ്യന്തര മന്ത്രിപദമൊഴിയണം: രാഷ്ട്രീയ ലോക് മോർച്ച
മലപ്പുറം:എഡിജിപി എം ആർ അജിത്കുമാർ,
പത്തനംതിട്ട എസ്പി എസ് സുജിത് ദാസ്
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി എന്നിവർക്കെതിരെ ഒരു സിപിഎം എംഎൽഎ തന്നെ ഗുരുതരമായ ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഉടൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് രാഷ്ട്രിയ ലോക് മോർച്ച മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് പാസാക്കിയ പ്രമേയത്തിൽ ആവിശ്യപ്പെട്ടു.
പോലീസ് വകുപ്പിലെ രണ്ടാമനായ എഡിജിപി അജിത് കുമാർ രാജ്യ വിരുദ്ധ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്നു എന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഭരണകക്ഷിയിലെ ഒരു നിയമസഭാംഗമാണ്.
കൊന്നും കൊല്ലിച്ചും പാരമ്പര്യമുള്ള ആളുകളെയാണ് താൻ നേരിടുന്നതെന്നും തൻ്റെ ജീവനു ഭീഷണിയുണ്ടെന്നും ഒരു നിയമസഭാംഗം ആരോപിച്ചിട്ടും മുഖ്യമന്ത്രി അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ശരിയല്ല.
ക്യാമ്പ് ഓഫിസിൽ നിന്നു മരം മുറിച്ചതിനെതിരെ നൽകിയ പരാതിയിൽ നിന്നു പിൻമാറാൻ
എംഎൽഎയോട് പത്തനംതിട്ട എസ്പി സുജിത് ദാസ് കേണപേക്ഷിക്കുന്ന ഫോൺ സംഭാഷണവും പുറത്തു വന്നിരിക്കുന്നു.
കേസിൽ നിന്ന് പിൻമാറുകായാണെങ്കിൽ സർവ്വീസിലിരിക്കുന്ന കാലത്തോളം താൻ എംഎൽഎയോട് കടപ്പെട്ടിരിക്കും എന്ന നാണംകെട്ട സംഭാഷണമാണ് നാട്ടിലെങ്ങും പ്രചരിക്കുന്നത്.
മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ ഫോൺ എഡിജിപി ചോർത്തുന്നു എന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്. എഡിജിപിയുടെ വഴിവിട്ട എല്ലാ പ്രർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് അറിവുണ്ടെന്നാണ് എംഎൽഎയുടെ ആരോപണം.
ശശിയുടെ പിൻബലത്തിലാണ് എഡിജിപിയുടെ
നിലനിൽപ്പെന്നാണ് ആരോപണം. ഇതു ഗുരുതരമായ ഭരണ പ്രതിസന്ധിയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചിരിക്കുന്നത്.
വിവാദ വിഷയങ്ങളിൽ മുഖ്യമന്തിക്കും പങ്കുണ്ടോ എന്നു ന്യായമായും സംശയിച്ചു പോകന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്തി എത്രയും വേഗം ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും പി വി അൻവർ ഉന്നയിച്ച വിഷയങ്ങൾ നീതിപൂർവ്വമായി അന്വഷിക്കണമെന്നും ജില്ലാ എക്സിക്യൂട്ടീവ് പ്രമേയത്തിൽ ആവിശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജനാബ് സയ്യിദ് സാദിഖ് ഷുഹൈബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ ബാലകൃഷ്ണൻ, ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് അബ്ദുറഹ്മാൻ സാഹിബ്, കലാസാംസ്കാരിക വിഭാഗം സംസ്ഥാന അദ്ധ്യക്ഷൻ എടക്കര ശശിശങ്കർ യുവജനത ജില്ലാ പ്രസിഡന്റ് വിജേഷ് മഞ്ചേരി, മഹിളാ ജനത ജില്ലാ പ്രസിഡണ്ട് ഖദീജ വെള്ളില എന്നിവർ സംസാരിച്ചു.



