നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു
. അങ്കമാലി : തെറ്റയിൽ വീട്ടിൽ ജോസ്ഫിൻ (പോപ്പി 36 ) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി ജില്ല പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. അങ്കമാലി, മൂന്നാർ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, തട്ടികൊണ്ട് പോകൽ ദേഹോപദ്രവം, അതിക്രമിച്ച് കടന്ന് നാശനഷ്ടമുണ്ടാക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2021 ൽ അങ്കമാലിയിൽ ബൈജു എന്നയാളെ തട്ടികൊണ്ട് പോയി മർദ്ദിച്ച കേസിലും, 2022 ൽ മൂന്നാറിൽ വച്ച് മലപ്പുറത്ത് നിന്നും വന്ന വിനോദ സഞ്ചാരികളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പ്രതിയായിരുന്നു. കഴിഞ്ഞ ജൂൺ 21 ന് അങ്കമാലിയിൽ തട്ട് കട നടത്തുന്നയാൾ രാത്രി കട അടച്ച് വീട്ടൽ പോകുന്ന സമയം കുന്ന് ഭാഗത്ത് വച്ച് ഇയാളും കൂട്ടാളികളും ചേർന്ന് ഓട്ടോ തടഞ്ഞ് നിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് അങ്കമാലി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്നാണ് നടപടി. അങ്കമാലി പോലീസ് ഇൻസ്പെക്ടർ പി. ലാൽകുമാറിന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ കെ.എ.പോളച്ചൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധീർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 88 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 66 പേരെ നാട് കടത്തി.



