നെടുമ്പാശ്ശേരി വിമാന താവളം വഴി പോയ അവസാന ഹാജിമാരും തിരിച്ചെത്തി
.
നെടുമ്പാശ്ശേരി : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശ്ശേരി എമ്പാർക്കേഷൻ വഴി വിശുദ്ധ ഹജ്ജ് കർമ്മത്തിന് യാത്ര തിരിച്ച അവസാനത്തെ ഹാജിമാരും തിരിച്ചെത്തി.
ഇന്നലെ രാവിലെ പത്ത് മണിയോടെയെത്തിയ സൗദി എയർലൈൻസിന്റെ 3784 നമ്പർ വിമാനത്തിൽ 372 ഹാജിമാരാണ് ഉണ്ടായത്. കേരളത്തിൽ നിന്നുള്ള 340 ഹാജിമാരും തമിഴ് നാട്ടിൽ നിന്നുള്ള 28 പേരും ഉണ്ടായിരുന്നു. ഇതിൽ 201 പേർ പുരുഷന്മാരും 167 പേർ സ്ത്രീകളുമായിരുന്നു.
രാവിലെ 9.47 ഓടെ വിമാനത്താവളത്തിൽ ലാന്റ് ചെയ്ത വിമാനത്തിൽ നിന്നും പത്ത് മണിയോടെയാണ് ഹാജി മാർ പുറത്തിറങ്ങിയത്. ഹാജി മാർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. ഹാജിമാരെ ചുവന്ന റോസാ പുഷ്പങ്ങൾ നൽകിയാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിന്റെ ചുമതല വഹിച്ചിരുന്ന സംസ്ഥാനഹജ്ജ് കമ്മിറ്റിയംഗം സഫർ എ കയാൽ സ്വീകരിച്ചത്. നെടുമ്പാശ്ശേരി ഹജ്ജ് കമ്മിറ്റി കോ ഓഡിനേറ്റർ ടി.കെ സലീം, മുസമ്മിൽ ഹാജി, ഹജ്ജ് സെൽ ഓഫീസർ ഇ.കെ. കുഞ്ഞുമുഹമ്മദ്, ഹജ്ജ് സെൽ ഓഫീസർമാർ , വോളന്റിയർ കമ്മിറ്റിയംഗങ്ങൾ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ഹാജിമാർക്കും ഹജ്ജുമ്മ മാർക്കും (സ്ത്രീകൾ) ഹജ്ജ് കമ്മിറ്റിയുടെ വകയായി വിമാനത്താവളത്തിൽ ലഘു ഭക്ഷണം നൽകി.
ജ്യൂൺ ഏഴാം തീയതിയാണ് വിശുദ്ധ ഹജ്ജ്, കർമ്മത്തിനായി ഇവിടെ നിന്നുള്ള ആദ്യ വിമാനം പുറപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 2481 ഹാജിമാരാണ് ഇക്കുറി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും മക്കയിലേക്ക് യാത്ര തിരിച്ചത്. ഹജ്ജ് കർമ്മം കഴിഞ്ഞ് ജൂലായ് 18 മുതൽ തന്നെ ഹാജിമാർ മടക്ക യാത്ര തുടങ്ങിയിരുന്നു. ഹാജിമാരെ യാത്ര അയക്കുന്നതൂ മുതൽ തിരികെയെത്തുന്ന ഹാജി മാരെ സ്വീകരിക്കുന്നതിനും സേവനങ്ങൾക്കുമായി ഹജ്ജ് കമ്മിറ്റി ഭാരവാഹികൾ സജീവ സാന്നിദ്ധ്യമായി വിമാനത്താവളത്തിൽ ഉണ്ടായിരുന്നുവെന്നുള്ളത് പല ഹാജിമാരും കൃതാർത്ഥതയോടെ സ്മരിക്കുന്നുണ്ടായിരുന്നു.
ഇന്നലെ രാവിലെ ഹാജിമാരെയും വഹിച്ചുള്ള അവസാന വിമാനവും വന്നെത്തിയതോടെ നെടുമ്പാശ്ശേരി വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായിരുന്നഈ വർഷത്തെ ഹജ്ജ് ക്യാമ്പിന്റെ എല്ലാ വിധ പ്രവർത്തനങ്ങൾക്കും തിരശ്ശീല വീണതായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം സഫർ എ കയാൽ അറിയിച്ചു. ഇവിടെ ഹജ്ജ് ക്യാമ്പിന് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കി തന്ന സംസ്ഥാന സർക്കാരിനും സിയാലിനും പ്രത്യേകം നന്ദിയും അദ്ദേഹം അറിയിച്ചു.



