ആശുപത്രി സംരക്ഷണ ഓര്‍ഡിനൻസ് ഉടനെ നിലവിൽ വരും
ആരോഗ്യ സര്‍വകലാശാലയുമായി ബന്ധപ്പെട്ട സെക്രട്ടറിമാരുടെ ചര്‍ച്ച പൂര്‍ത്തിയായി. അന്തിമ വിലയിരുത്തലിന് ശേഷം ഓര്‍ഡിനന്‍സ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.
നിയമത്തിന്റെ പരിധിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠന സ്ഥാപനങ്ങളും വരുന്നതാണ് ഓര്‍ഡിനന്‍സ്. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ ആരോഗ്യസര്‍വകലാശാലയുമായി നടത്തിയ ചര്‍ച്ച പൂര്‍ത്തിയായതോടെ ഓര്‍ഡിനന്‍സിന് കരട് രൂപമായി. ഇന്നും നാളെയുമായി ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച മന്ത്രി സഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കാനാണ് തീരുമാനം.
ഡോ.വന്ദന ദാസിന്റെ കൊലപാതകത്തോടെയാണ് ആശുപത്രി സംരക്ഷണ നിയമം കൂടുതല്‍ സമഗ്രമാക്കാന്‍ തീരുമാനിച്ചത്. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങളിലെ ഉള്‍പ്പെടെ ഹൗസ് സര്ജന്മാര്, പി.ജി ഡോക്ടര്‍മാര്‍, നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍, പാരാമെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എന്നിവർ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും.
ഇന്നും നാളെയുമായി ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് വകുപ്പ് മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അന്തിമവിലയിരുത്തല്‍ നടത്തിയ ശേഷം ബുധനാഴ്ച മന്ത്രിസഭ യോഗത്തില്‍ എത്തിക്കും. മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണര്‍ക്ക് അയക്കും. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിടുന്നതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വരും.



