പെരുമ്പാവൂരില്‍ പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യ കൂമ്പാരത്തിലെ തീക്കുള്ളില്‍ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹംകണ്ടെത്തി

ഫാക്ടറിയിലെ സെക്യൂരിറ്റി തൊഴിലാളിയായ ബംഗാള്‍ സ്വദേശി നസീര്‍ ഷെയ്ഖാണ് മരിച്ചത്. ഒരു ദിവസം നീണ്ട തെരച്ചിലിന് ശേഷമാണ് നസീറിനെ കണ്ടെത്താനായത്.

വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. മാലിന്യക്കൂമ്പാരത്തിന് തീയിട്ടതില്‍ നിന്നും പുക ഉയരുന്നത് കെടുത്താന്‍ ശ്രമിക്കുന്നതിനിടെ നസീര്‍ തീ ചൂളയിലേക്ക് വീഴുകയായിരുന്നു. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്‌സല്‍ പ്ലൈവുഡ് ഫാക്ടറിയില്‍ ഒരാഴ്ചയ്ക്ക് മുമ്പാണ് നസീര്‍ ജോലി തേടി എത്തുന്നത്. ആറ് യൂണിറ്റ് ഫയര്‍ഫോഴ്‌സും 2 ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായിരുന്നില്ല. ഇതോടെ തെരച്ചില്‍ വെള്ളിയാഴ്ചത്തേയ്ക്കും നീളുകയായിരുന്നു. എന്നാല്‍ നസീറിന്റെ ഉടലിന്റെ ഭാഗങ്ങളും കാല്‍പാദത്തിന്റെ അസ്ഥിയും മാത്രമാണ് ലഭിച്ചതന്നാണ് വിവരം. തലയോട്ടി ഇതുവരെ കണ്ടെത്താനായിട്ടില്ല. തെരച്ചില്‍ തുടരുകയാണ്. ബംഗാള്‍ മുര്‍ശിദാബാദ് സ്വദേശിയാണ് നസീര്‍.

അതേസമയം പ്ലൈവുഡ് ഫാക്ടറിയില്‍ നിയമ വിരുദ്ധമായി മാലിന്യം സൂക്ഷിച്ചതാണ് തീപിടുത്തത്തിന് കാരണമെന്ന് പഞ്ചായത്ത് ആരോപിച്ചു. മാലിന്യം നീക്കാന്‍ രണ്ട് മാസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നെന്നും മാലിന്യം നീക്കാതെ ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അശമന്നൂര്‍ പഞ്ചായത്ത് വ്യക്തമാക്കി.


Comment As:

Comment (0)