ആറാം വയസിൽ തനിക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ തുറന്ന് പറഞ്ഞ പത്തനംതിട്ട കളക്ടർ
ഇത്തരം കഥകളൊക്കെ ഇപ്പോൾ എന്തിനാണ് പറയുന്നതെന്നാണ് സൈബർ സചാദാരവാദികൾ ചോദിക്കുന്നത്. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിൽ, മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച പോക്‌സോ നിയമം സംബന്ധിച്ച പഠനക്ലാസ് ഉദ്‌ഘാടനം ചെയ്യവെയാണ് കളക്ടർ താൻ അനുഭവിക്കേണ്ടി വന്ന സംഭവം തുറന്നു പറഞ്ഞത്. രണ്ട് പുരുഷന്മാരിൽ നിന്നുമാണ് അതിക്രമമുണ്ടായതെന്നും, അവരെ ഇപ്പോഴും ആൾക്കൂട്ടത്തിൽ തിരയാറുണ്ടെന്നും കളക്ടർ പറഞ്ഞിരുന്നു.
അതേസമയം, വളരെ മോശമായ രീതിയിലാണ് ദിവ്യയുടെ വെളിപ്പെടുത്തലിനോട് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. ഇത്തരം തുറന്നുപറച്ചിൽ ഇപ്പോൾ ട്രെൻഡ് ആണോ എന്ന് ചോദിക്കുന്നവർ, സ്റ്റാറ്റസിന് വേണ്ടിയാണോ ഈ കഥകൾ ഒക്കെ പറയുന്നതെന്നും ചോദിക്കുന്നു. ‘ഇതിപ്പോൾ വല്ലാത്തൊരു ട്രെൻഡായിരിക്കുകയാണല്ലോ ദൈവമേ. ഫോൺ തുറന്നാൽ ഇത് തന്നെ കുറച്ചു നാളുകളായിട്ട്. ഒരു പക്ഷേ ആയിരത്തിൽ ഒരാൾക്കായിരിക്കും ഇത് പോലുള്ള അനുഭവം. പക്ഷേ ആവർത്തിച്ചുള്ള ഇത്തരം വെളിപ്പെടുത്തലുണ്ടാകുമ്പോൾ നിസ്സാരവൽക്കരണത്തിന്റെയും സാമാന്യവൽക്കരണത്തിന്റെയും മനഃശാസ്ത്രപരമായ ഒരു അപകടം അതിൽ കടന്ന് വരാൻ സാധ്യത ഉണ്ട്’, സംഭവത്തെ നിസ്സാരവത്കരിക്കുന്ന കമന്റുകളും സോഷ്യൽ മീഡിയകളിൽ നിറയുന്നു.
‘എന്തിനാണ് ഇപ്പോൾ ഇത് പറയുന്നത് ഒരു പൊസിഷനിൽ എത്തിക്കഴിഞ്ഞാൽ സ്റ്റാറ്റസ് കൂടുന്നതിന് വേണ്ടിയാണോ പറയുന്നത്? വിദ്യാഭ്യാസകാലത്ത് ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെങ്കിൽ, അതിനെപ്പറ്റിയായിരുന്നു പറഞ്ഞിരുന്നെങ്കിൽ മറ്റുള്ളവർക്ക് ഒരു മോട്ടിവേഷൻ ആയേനെ ഇതൊരു മോട്ടിവേഷൻ അല്ലല്ലോ?’, ഒരാൾ ചോദിക്കുന്നു.
അതേസമയം, രണ്ട് പുരുഷന്മാരിൽ നിന്നുമാണ് മോശമായ അനുഭവം ഉണ്ടായതെന്നാണ് ദിവ്യ തുറന്നു പറഞ്ഞത്. ‘രണ്ട് പുരുഷന്മാരിൽ നിന്നുമാണ് അതിക്രമമുണ്ടായത്, അവർ ആരായിരുന്നു എന്ന് എനിക്കറിയില്ല, അതിന് ശേഷം ഞാൻ അവരെ കണ്ടിട്ടില്ല. പക്ഷെ അവരുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. അവരെ ഇപ്പോഴും ആൾക്കൂട്ടത്തിൽ തിരയാറുണ്ട്. വാത്സല്യത്തോടെയാണ് അവർ അടുത്ത് വന്നത്. ആറുവയസുകാരിയോട് കാണിക്കുന്ന വാത്സല്യം എന്നെ കരുതിയുള്ളൂ. പക്ഷെ അവർ എന്റെ ഡ്രസ്സ് അഴിക്കാൻ ശ്രമിച്ചപ്പോൾ എനിക്കെന്തോ വല്ലായ്മ തോന്നി. എന്തോ സംഭവിക്കാൻ പോകുന്നപോലെ തോന്നി. അവിടെ നിന്നും ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു. എന്റെ മാതാപിതാക്കൾ തന്ന പിന്തുണകൊണ്ട് മാനസികമായി ബലം നേടാൻ കഴിഞ്ഞു. ആറുവയസുകാരിക്ക് അന്ന് ഒന്നും തിരിച്ചറിയാൻ കഴിയുമായിരുന്നില്ല’, ദിവ്യ പറഞ്ഞു.



