കളമശേരി നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങ ളാക്കും മന്ത്രി വി ശിവൻ കുട്ടി
കളമശേരി നിയോജക മണ്ഡലത്തിലെ രണ്ട് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഏലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളും മുപ്പത്തടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് മികവിന്റെ കേന്ദ്രങ്ങളാകുന്നത്. ഏലൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സ്‌കൂള്‍ യൂണിഫോം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ഏലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 4.5 കോടി രൂപയുടെയും മുപ്പത്തടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1.5 കോടി രൂപയുടെയും പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതോടൊപ്പം പാഠ്യ, പാഠ്യേതര മേഖലകളെ കൂടി നവീകരിച്ചാണ് മികവിന്റെ കേന്ദ്രങ്ങളാക്കുന്നത്.
പുതിയ സ്‌കൂള്‍ കെട്ടിടം, ആധുനിക നിലവാരത്തിലുള്ള കളിസ്ഥലം, ലാബുകള്‍, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം തുടങ്ങിയവയാണ് ഏലൂര്‍ സ്‌കൂളില്‍ ചെയുന്നത്. ഇതിനായി സ്‌കൂളിന് സമീപത്തുള്ള ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് കമ്പനിയുടെ സ്ഥലം ഏറ്റെടുക്കും. നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രത്യേക കര്‍മപദ്ധതി തയ്യാറാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. മന്ത്രിമാരായ വി. ശിവന്‍കുട്ടി, പി രാജീവ് തുടങ്ങിയവര്‍ ഏലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സന്ദര്‍ശനം നടത്തി.
നിലവില്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് മുപ്പത്തടം സ്‌കൂളില്‍ നടപ്പാക്കുന്നത്. ഒരു കോടി രൂപ മുടക്കി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. ആധുനിക നിലവാരത്തില്‍ ഒന്നാം നില നിര്‍മിക്കുന്നതിനാണ് 1.5 കോടി രൂപ കൂടി അനുവദിക്കുന്നത്.



