സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്ന പാകിസ്ഥാനില്‍ ഭീകരര്‍ ഒന്നൊന്നായി കൊല്ലപ്പെടുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് : എട്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടത് ഇന്ത്യ തേടുന്ന 3 കൊടും ഭീകരര്‍

2023 ഫെബ്രുവരി 21 മുതല്‍ ഫെബ്രുവരി 27 വരെ എട്ട് ദിവസത്തിനുള്ളില്‍ മൂന്ന് ഭീകരരെയാണ് അജ്ഞാതര്‍ വധിച്ചത് .ഫെബ്രുവരി 27 തിങ്കളാഴ്ചയാണ് കശ്മീരില്‍ സജീവമായിരുന്ന ഭീകരന്‍ സയ്യിദ് ഖാലിദ് രാജ കൊല്ലപ്പെട്ടത്. ഭീകര സംഘടനയായ അല്‍-ബദറുമായി ബന്ധമുള്ള സയ്യിദ് ഖാലിദ് രാജയെ അജ്ഞാത അക്രമി വെടിവച്ചു കൊല്ലുകയായിരുന്നു . ഖാലിദിനെ വീടിന് പുറത്ത് വച്ച് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് വിവരം. വെടിയേറ്റ ഖാലിദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഫെബ്രുവരി 22ന് ഭീകരന്‍ ഇജാസ് അഹമ്മദ് അഹാംഗര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള അഹാംഗര്‍ ഇന്ത്യക്കാരെ ആക്രമിക്കാന്‍ ചാവേര്‍ ബോംബര്‍മാരെ തയ്യാറാക്കിയിരുന്നു . 2023 ജനുവരിയില്‍ തന്നെ ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം അഹാംഗറിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

ഫെബ്രുവരി 21, ന് ഹിസ്ബുള്‍ മുജാഹിദ്ദീന്റെ ടോപ്പ് കമാന്‍ഡര്‍ ബഷീര്‍ അഹമ്മദ് പീറും അജ്ഞാതനായ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. വീടിന് സമീപമുള്ള പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ പോയതായിരുന്നു ബഷീര്‍. പള്ളിയില്‍ നിന്ന് ഇറങ്ങി കടയ്ക്ക് സമീപം നില്‍ക്കുകയായിരുന്ന ബഷീറിനെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതില്‍ പങ്കാളിയായതിന് 2022 ഒക്ടോബറില്‍ ബഷീറിനെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു .

കൊല്ലപ്പെട്ട മൂവരും ഇന്ത്യ ഏറ്റവും കൂടുതല്‍ തിരയുന്നവരായിരുന്നു. ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതില്‍ ഈ മൂവരുടെയും പങ്ക് വളരെ വലുതാണ്. പ്രത്യേകിച്ച് ജമ്മു കാശ്മീരില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ഇവരുടെ ആഭിമുഖ്യത്തില്‍ നടന്നിട്ടുണ്ട്. മൂവരും ഏതാണ്ട് ഒരേ സമയത്താണ് മരിച്ചത്. ടാര്‍ഗെറ്റ് കൊലപാതകമെന്നാണ് പാകിസ്ഥാന്‍ പോലീസ് ഇതിനെ വിളിക്കുന്നത്. കൊല്ലപ്പെട്ട മൂന്ന് പേരെയും അടുത്തിടെ ഇന്ത്യാ ഗവണ്‍മെന്റ് ഭീകരരായി പ്രഖ്യാപിച്ചിരുന്നു എന്നും , ഇന്ത്യ തേടുന്ന കൊടും ഭീകരരാണ് അജ്ഞാതരാല്‍ കൊല്ലപ്പെടുന്നതെന്നും പാക് മാദ്ധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.


Comment As:

Comment (0)