ബംഗ്ലാദേശില്‍ ശക്തിപ്രാപിച്ച സിട്രോങ് ചുഴലിക്കാറ്റിലും പേമാരിയിലും ഏഴ് മരണം
ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. നിരവധി കെട്ടിടങ്ങളും മരങ്ങളും നിലംപൊത്തി. തലസ്ഥാന നഗരമായ ധാക്കാ അടക്കുമുള്ള സ്ഥലങ്ങളില്‍ വലിയ നാശനഷ്ടമുണ്ടായി.
30,000 ഓളം ആളുകളെയും 2736 കന്നുകാലികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് ഇന്ത്യയിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഇതേതുടര്‍ന്ന് നാല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലാണ് നാളെ വരെ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. അഗര്‍ത്തല, ഷില്ലോങ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയും ലഭിക്കുന്നുണ്ട്. അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും പശ്ചിമ ബംഗാളിലും പല ഭാഗത്തും മഴ ലഭിക്കുന്നുണ്ട്.
കാലാവസ്ഥ മുന്നറിയിപ്പിനെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിങ്കളാഴ്ച രാവിലെ മുതല്‍ 10 വിമാനങ്ങളാണ് റദ്ദാക്കിയത്. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ത്രിപുരയില്‍ എന്‍ഡിആര്‍എഫ് സംഘത്തെ വിന്യസിച്ചു.
രണ്ടു ദിവസേത്തേക്കെങ്കിലും മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ത്രിപുര, മിസോറം, മേഘാലയ,മണിപ്പൂര്‍, വടക്കേ അസം എന്നിവിടങ്ങളില്‍ വ്യാപക കൃഷിനാശത്തിനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനമാരംഭിച്ചു



