കാശമീരിൽ ആഗസ്റ്റ് 15 നോട് അനു ബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നു
കാശ്മീർ: ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങൾ അവലോകനം ചെയ്യുന്നതിനായി ജമ്മു കാശ്മീർ പോലീസ് ഡയറക്ടർ ജനറൽ ദിൽബാഗ് സിംഗ് ശ്രീനഗറിലെ പോലീസ് ആസ്ഥാനത്ത് ഉന്നതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങ് നടക്കുന്ന വേദിക്ക് ചുറ്റും പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ശ്രീനഗറിലും ജമ്മുവിലും നിരവധി ഇടങ്ങളിൽ ക്ലോസ്ഡ്സർക്യൂട്ട് ക്യാമറകൾ സ്ഥാപിച്ചു.നഗരപ്രദേശങ്ങളിലും താഴ്വരയിലും അർദ്ധ സൈനിക വിഭാഗവും പോലീസും ചേർന്ന് സംയുക്ത പരിശോധനകളും നടത്തുന്നുണ്ട്.
വ്യോമ നിരീക്ഷണത്തിനായി നിരവധി ഇടങ്ങളിൽ ഡ്രോണുകളെ വ്യന്യ സിച്ചിട്ടുണ്ട്. മുഴുവൻ മേഖലയിലും വാഹനങ്ങളിലും ഹോട്ടലുകളിലും കർശനമായ സുരക്ഷാപരിശോധന തുടങ്ങി കഴിഞ്ഞു. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി വേദിക്ക് ചുറ്റുമുള്ള ബഹുനില കെട്ടിടങ്ങളിൽ ഷാർപ്പ് ഷൂട്ടർമാരെയും നിയോഗിച്ചിട്ടുണ്ട്.
ഇതിനിടെ പുഞ്ചിൽ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഹിസ്ബുൾ ഭീകരരെ സൈന്യം വധിക്കുകയുണ്ടായി. പുഞ്ചിലെ ലൈൻ ഓഫ് കൺട്രോളിൽ സ്ഥാപിച്ച തെർമൽ ക്യാമറയിലാണ് ഇരുട്ടിൻറെ മറവിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുടെ ദൃശ്യങ്ങൾ പതിഞ്ഞത്. ചിത്രം വ്യക്തമായതോടെ സൈന്യത്തിന്റെ നീക്കം അതിവേഗത്തിലായിരുന്നു. ഹിസ്ബുൾ മുജാഹിദീൻ അംഗം മുനീർ ഹുസൈനെയും കൂട്ടാളിയെയും ആണ് സൈന്യം വധിച്ചത്.കൊല്ലപ്പെട്ട രണ്ടാമത്തെ ഭീകരനെ കുറിച്ചുള്ള വിവരം സൈനികവൃത്തങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
റിപ്പോർട്ടർ: സാജു തറനിലം



